കേരളത്തിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വുഹാൻ സർവകലാശാലയിലെ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.ഇന്ത്യയുടെ അയൽരാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.റിപ്പോർട്ടിന് പിന്നാലെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു.യോഗത്തിന് ശേഷം മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വാർത്താസമ്മേളനം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ * ചൈനയിലേക്ക് ആരും പോകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. * ചൈനയിലുള്ള ഇന്ത്യക്കാർ തങ്ങളുടെ ആരോഗ്യനില പരിശോധിക്കണം. * പുണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാസംവിധാനം സജ്ജം. * ഡൽഹിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിവരവിനിമയ കേന്ദ്രം തുറന്നു. 011-23978046 ആണ് നമ്പർ. * കേന്ദ്ര ആരോഗ്യമന്ത്രാലയ സ്പെഷ്യൽ സെക്രട്ടറി സഞ്ജീവ് കുമാർ ബുധനാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി ചർച്ചനടത്തി. * നേപ്പാളുമായി അതിർത്തിപങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമാണ് ചർച്ചകളിൽ പങ്കെടുത്തത്. * വിമാനത്താവളങ്ങളിൽ ആംബുലൻസുകൾ ഒരുക്കിനിർത്തിയിട്ടുണ്ട്.
24 മണിക്കൂറും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കി. * ആശുപത്രികളിൽ ഐസലോഷൻ വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്. ഇതേക്കുറിച്ചുള്ള കണക്കുകൾ സംസ്ഥാനങ്ങൾ തയ്യാറാക്കണമെന്ന് യോഗം നിർദേശിച്ചു.
Post a Comment