കാസർകോട്: കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്കു നേരെ സംഘ്പരിവാർ ആക്രമണം. രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന് സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാർഥികളെ കുട്ടികളെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
ഇവിടെ താമസിച്ചു പഠിക്കുന്നവരാണ് അക്രമത്തിനിരയായ വിദ്യാർഥികൾ. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി.എ.എ, എൻ.ആർ.സി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാക്കിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികൾ പറയുന്നു.
കാറിൽ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. സംഘത്തിൽപ്പെട്ട കിരൺ എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ സഞ്ചരിച്ച കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസർകോടിനെ ഗുജറാത്താക്കാനുള്ള ശ്രമം -മുസ്ലിം ലീഗ്
കാസർകോടിനെ മുസാഫർനഗറും ഗുജറാത്തുമാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ ഗൂഢശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എ.കെ.എം അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. വീടുകളും കച്ചവട സ്ഥാപനങ്ങളും കൊള്ളയടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കലും അക്രമത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment