സ്കൂളിൽ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി തലശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും അനധ്യാപകരും. സ്കൂളിൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾക്കൊപ്പം കൊണ്ടുപോയ ഡിജിറ്റൽ സിഗ്നേച്ചർ അടങ്ങിയ പെൻഡ്രൈവ് എങ്കിലും തിരികെ നൽകണമെന്ന് അഭ്യർഥിച്ചാണ് ഇവർ തുറന്ന കത്തെഴുത്തിയത്. ഈ പെൻഡ്രൈവ് മോഷണം പോയതോടെ അധ്യാപർക്കും അനധ്യാപകർക്കും ശമ്പളം പോലും വാങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇത് രണ്ടാംതവണയാണ് സ്കൂളിൽ മോഷണം നടക്കുന്നത്. നേരത്തെ നടന്ന മോഷണത്തിൽ പ്രതിയെ പിടികൂടാത്ത പോലീസിനെയും കത്തിൽ വിമർശിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിന്റെ പൂർണരൂപം ഇങ്ങനെ:- കള്ളൻ അറിയാൻ, ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രീ നീ വീണ്ടും ഞങ്ങളുടെ മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിൽ വന്ന് മോഷണം നടത്തിയത് വളരെ നീചകരമായ ഒരു പ്രവൃത്തിയായി പോയി....
ഞങ്ങളുടെ നിഗമനം ശരിയാണെങ്കിൽ ഏഴ് മാസം മുൻപ് നീ തന്നെയാണ് ഇവിടെ വന്ന് നാൽപ്പതിനായിരം രൂപയും ഡി.എസ്.എൽ. ആർ ക്യാമറയും അപഹരിച്ചത്. നിന്നെ വലയിൽ വീഴ്ത്താനാവാത്തത് ഏമാൻമാരുടെ വീഴ്ച തന്നെയാണെന്നതിൽ തർക്കമില്ല........ ഇത്തവണ നീ എല്ലാ തെളിവുകളും നശിപ്പിച്ചു... നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്കും, രണ്ട് ലാപ്ടോപ്പും നീ എടുത്തു കൊണ്ടുപോയി. കൂട്ടത്തിൽ നിനക്ക് ഒരു ഉപകാരവുമില്ലാത്ത ഞങ്ങളുടെ *ഡിജിറ്റൽ സിഗ്നേച്ചറിന്റെ* പെൻഡ്രൈവും നീ അടിച്ചു മാറ്റി... നിനക്കറിയാമോ ഇതില്ലാതെ ഞങ്ങൾക്ക് ശമ്പളം വാങ്ങാനാവില്ലന്ന കാര്യം. ശമ്പളം മുടങ്ങിയാൽ മരുന്നു കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വരുന്ന ഞങ്ങളുടെ രോഗികളായ മാതാപിതാക്കളുടെ കാര്യം, ബാങ്ക് ലോണു മുടങ്ങി ഇരട്ടി പലിശ നൽകേണ്ടി വരുന്നവരുടെ കാര്യം. അങ്ങിനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന അധ്യാപക, അനധ്യാപകരുടെ പ്രയാസമോർത്തെങ്കിലും ഈ *പെൻ ഡ്രൈവ്* ഞങ്ങൾക്ക് തിരിച്ച് എത്തിച്ചു തരണം. പിന്നെ ഒരഭ്യർത്ഥന കൂടി, നീ തൊഴിലാക്കിയ മോഷണം പ്രത്യേകിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ളത് നിർത്തി മറ്റു വല്ല ജോലിയും ചെയ്ത് അന്തസ്സായി ജീവിക്കുക. എന്ന് നിന്റെ നീചകൃത്യം അംഗീകരിക്കാത്ത ലോകത്തിലെ എല്ലാവരോടുമൊപ്പം ഞങ്ങളും. ടീം മുബാറക്ക് തലശ്ശേരി.
സ്കൂളിൽ കയറിയ കള്ളൻ മോഷ്ടിച്ചത് അദ്ധ്യാപകരുടെ ശമ്പളം:, "അതെങ്കിലും തിരിച്ചുതരണം; സ്കൂളില് മോഷണം നടത്തിയ കള്ളന് അധ്യാപകരുടെ കത്ത്" snews
Snews Online
0
Post a Comment